Thursday, December 1, 2016

മുസാഫിർ

കുറച്ചു വർഷങ്ങൾക്ക് മുൻപാണ്.  നാട്ടിൽ വളരെ അടുത്ത് വേണ്ടപ്പെട്ട ഒരു വീട്ടിലെ കല്യാണം കഴിച്ച് കൊണ്ടുവന്ന ഒരു പെൺകുട്ടി മലപ്പുറം മിഷൻ ആസ്പത്രിയിൽ വച്ച് പ്രസവിച്ചു.പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചു പോയി, ഒരു ആൺകുട്ടി. കുട്ടിയെ ഖബറടക്കണം. ഒരു പാട് പേർ കുട്ടിയെ കണ്ടു പക്ഷെ ആ കുഞ്ഞ്  ഈ ലോകത്തെ കണ്ടില്ല തന്റെ ഉമ്മയെ കണ്ടില്ല ബന്ധുക്കളെ കണ്ടില്ല പക്ഷെ ഖബറടക്കുന്നതിന് മുൻപ് അവനൊരു പേരിടണം,  ഉസ്താദിന്റെ അടുത്ത് നിന്ന് കിട്ടിയ ഉപദേശമാണ്.ഒരു സാധാരണ കൂലി പണിക്കാരുടെ കുടുംബം, കുട്ടിയുടെ വാപ്പ അഞ്ചാറു മാസം ആയിട്ടേ ഉള്ളൂ ഗൾഫിൽ പോയിട്ട്.അടുത്ത ബന്ധുക്കളാരെങ്കിലും പേരിടണം അവിടെ ആ ചുമതല നിർവഹിക്കാൻ ചുമതലപ്പെട്ടത് കുട്ടിയുടെ തന്നെ അമ്മാവന്നാണ് .ഒരു സാധാരണ കൂലി പണിക്കാരൻ എട്ടാം ക്ലാസോ മറ്റോ മാത്രം വിദ്യാഭ്യാസം. ആ അമ്മാവൻ ആ കുഞ്ഞ് മൃതശരീരം കയ്യിലെടുത്ത്, തന്റെ ചുണ്ട് ആ കുഞ്ഞ് ചെവിയോടടുപ്പിച്ചു പിടിച്ചു ഞങ്ങളെല്ലാവരും കേൾക്കേ  വിതുമ്പി കരഞ്ഞുകൊണ്ട് ആ കാതിലേക്ക് പേർ വിളിച്ചു   "മുസാഫിർ " എന്റെ കണ്ണുകളെ ഈറനണിയിക്കുകയും  അതോടൊപ്പം സന്ദർഭത്തിനൊത്ത് ഏറ്റവും അനുയോജ്യമായ ഒരു പേർ കണ്ടെത്താൻ കഴിഞ്ഞ ആ സാധാരണക്കാരന്റെ ബുദ്ധിയെ കുറിച്ച് ആദരവ് തോന്നിക്കുകയും ചെയ്ത നിമിഷം. ആ കുഞ്ഞിന്റെ സമകാലികരായി എന്റെ നാട്ടിലും കുടുംബത്തിലും ഒക്കെ ആയി ധാരാളം കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. പക്ഷെ അവരുടെ ആരുടെയും പേർ എനിക്ക് അറിയൂല. ഇതൊരു മറക്കാത്ത പേരായി ഇന്നും മനസ്സിൽ നിൽക്കുന്നു. മറ്റൊരു മുസാഫിറാകുന്നതിനു വേണ്ടി നിങ്ങളേപ്പോലെ ഞാനും എന്തൊക്കെയോ കർമ്മങ്ങൾ ചെയ്ത് കാലം കഴിക്കുന്നു.

No comments:

Post a Comment